പി.ജി. മെഡിക്കൽ പ്രവേശനം : പണത്തിൻറെ പേരില്‍ അർഹത നിർണയിക്കുന്നത് ആപത്ത് - പരിഷത്ത്
സ്വകാര്യ, കല്‍പിത, സഹകരണ സ്ഥാപനങ്ങളിലെ മെഡിക്കൽ പി.ജി. പ്രവേശനം കർശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. വ്യാപകമായ അഴിമതിക്കഥകളാണ് ഇതിനെപ്പറ്റി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മെറിറ്റിൻറെ ഒരു പരിഗണനയുമില്ലാതെ പി.ജി. സീറ്റുകള്‍ ലേലം വിളിച്ചു നല്‍കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ പാസ്മാർക്ക്‌പോലും കിട്ടാത്തവര്‍ക്കാണ് ഒന്നര-രണ്ടുകോടി രൂപയ്ക്ക് ഓർത്തോപീഡിക്, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ സീറ്റുകള്‍ വില്‍ക്കുന്നത്.
സ്വാശ്രയ വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങള്‍, നമ്മുടെ സംസ്ഥാനത്ത് വളര്‍ന്നുവന്ന സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ കാഴ്ചപാട് തകിടം മറിക്കുമെന്ന പരിഷത്തിന്റെ സുചിന്തിതമായ അഭിപ്രായം ശരിവയ്ക്കുന്ന അനുഭവങ്ങളാണ് കേരളത്തിൽ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
50 ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് നല്‍കുന്നതുകൊണ്ടുമാത്രം തീരുന്നതല്ല പ്രശ്‌നങ്ങള്‍. മെഡിക്കൽ പി.ജി. കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ട ഗുണനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. മാനേജ്‌മെന്റ് സീറ്റുകളുടെ കാര്യത്തിൽ ഇന്നത്തെ നിലയില്‍ ഒരു നിയന്ത്രണവുമില്ല. മിക്ക സർക്കാരേത കോളജുകളും നടത്തുന്ന പ്രവേശനപരീക്ഷകള്‍ വെറും പ്രഹസനമാണ്. പരീക്ഷയ്ക്ക് എത്രയോ മുമ്പുതന്നെ കച്ചവടം ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രവേശനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ പി.ജി. കോഴ്‌സുകള്‍ക്ക് ചേരാന്‍ അര്‍ഹതയുള്ളൂ എന്നാണ് മെഡിക്കൽ കൗണ്‍സിൽ നിഷ്‌കര്‍ഷിക്കുന്നത്. പി.ജി. ക്വോട്ടയ്ക്ക് അര്‍ഹരായ സർവീസ് ഡോക്ടർമാർപോലും പൊതുപ്രവേശനപരീക്ഷകള്‍ എഴുതണമെന്ന് കോടതികള്‍ വ്യക്തമാക്കുന്നു. എന്നിട്ടും സ്വാശ്രയസ്ഥാപനങ്ങള്‍ക്കുമാത്രം ഇതൊന്നും ബാധകമല്ലാതായിരിക്കുന്നത് അത്ഭുതകരമാണ്. കോടികള്‍ കോഴ നല്കാന്‍ കഴിവുള്ളവര്‍ക്ക് അർഹത തീരെയില്ലെങ്കിലും കുഴപ്പമില്ല എന്നതാണ് സ്വാശ്രയ കോളജുകളിലൂടെ ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന പുതിയ നാട്ടുനടപ്പ്.
കേന്ദ്രസർക്കാർ കുറ്റമറ്റ രീതിയില്‍ മെഡിക്കൽ പി.ജി.ക്ക് പൊതുപ്രവേശനപീക്ഷ നടത്തുന്നുണ്ട്. മിക്ക സംസ്ഥാന സര്‍ക്കാരുകളും എല്ലാവര്‍ഷവും അതുതന്നെ ചെയ്യുന്നു. ഇങ്ങനെ രണ്ടു റാങ്കുലിസ്റ്റുകള്‍ നിലവിലുള്ള സ്ഥിതിക്ക് എല്ലാവരും എന്തിന് വേറെവേറെ പരീക്ഷകള്‍ നടത്തണം? എല്ലാ മെഡിക്കൽ പി.ജി. പ്രവേശനത്തിനും ഒരൊറ്റ ദേശീയപരീക്ഷ നടപ്പാക്കാന്‍ സുപ്രീംകോടതി മെഡിക്കൽ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ പി.ജി. കോഴ്‌സുകള്‍ നടത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ, കല്‍പിത, സഹകരണ സ്ഥാപനങ്ങളും സർക്കാർനടത്തുന്ന ദേശീയ-സംസ്ഥാന പ്രവേശനപരീക്ഷകളില്‍ ഏതെങ്കിലും ഒന്നിൽ അർഹത നേടിയവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിയമംവഴി ഉറപ്പുവരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.
കെ.ടി. രാധാകൃഷ്ണന്‍ ടി.പി. ശ്രീശങ്കര്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്